2011, ജൂലൈ 25, തിങ്കളാഴ്‌ച

നിലയ്ക്കാത്ത ഹൃദയത്തുടിപ്പുകള്‍

ഇടുപ്പില്‍ കെട്ടിയ കയറില്‍ -
ഉയിരിനെ ഏല്‍പ്പിച്ച്
പാറമടയുടെ ഉയരങ്ങളില്‍
മലപിളര്‍ക്കാന്‍ കുത്തിയ
കുഴിയിലെ തിരിയില്‍
പാതിവലിച്ച ബീഡി കുത്തി
ഉറ്റവരുടെ കാത്തിരിപ്പും
കൈവെള്ളയില്‍ ചുരുട്ടി
ഓടിയകലാനിടറിയ വേളയില്‍ ,
പൊട്ടിച്ചിതറിയ പാറകള്‍ക്കിടയില്‍
പെറുക്കിക്കൂട്ടിയ-
എല്ലിന്ക്കഷ്ണങ്ങള്‍ക്ക് മീതെ
കെട്ടഴിഞ്ഞ പണച്ചാക്കില്‍
മഞ്ഞളിച്ച നിയമത്തിന്‍ കണ്ണുകള്‍ .

കരിങ്കല്‍ ചീളിന്റെ മൂല്യമില്ലാതെ
ആരുടേയും കണ്ണില്‍പ്പെടാതെ
എവിടെയും കുറിക്കപ്പെടാതെ
പൊലിയുന്ന ജീവിതങ്ങള്‍ ,
ഓര്‍മകളില്‍ നിന്നുപോലും
പിഴുതെറിയപ്പെടുന്ന
ഹോമക്കുരുതികളുടെ
നിണത്തിന്‍ ചൂടാറുംമുമ്പേ
മടകളില്‍ മുഴങ്ങിത്തുടങ്ങിയിരുന്നു
വിശക്കുന്നവന്റെ-
ഹൃദയത്തുടിപ്പിന്‍ കാഹളം!

*********************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ